ന്യൂഡൽഹി: 2025ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശി വി. മുഹമ്മദ് അജ്മലിനും കണ്ണൂർ സ്വദേശിനിയും ബാഡ്മിന്റൺ താരവുമായ ട്രീസ് ജോളിക്കും അർജുന പുരസ്കാരം ലഭിച്ചു. ദേശീയ കായിക പുരസ്കാരങ്ങളിൽ ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് ഇത്തവണ ആരെയും തെരഞ്ഞെടുത്തില്ല. സുപ്രീംകോടതി റിട്ടയേർഡ് ജസ്റ്റീസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
2022 കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ ട്രീസ് ജോളി വനിതാ ഡബിൾസിൽ വെങ്കലവും മിക്സഡ് ടീം ഇനത്തിൽ വെള്ളിയും നേടിയിരുന്നു. 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മുഹമ്മദ് അജ്മൽ. മിക്സഡ് റിലേയിലും അദ്ദേഹം വെള്ളി നേടിയിരുന്നു.
ഹൈജംപ് താരം തേജസ്വിൻ ശങ്കർ, അത്ലറ്റിക്സ് താരം പ്രിയങ്ക ഗോസ്വാമി, ബാഡ്മിന്റൺ താരം ഗായത്രി ഗോപീചന്ദ്, ചെസ് താരങ്ങളായ വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ്, ഹോക്കി താരങ്ങളായ ലാൽറെംസിയാമി, രാജ്കുമാർ പാൽ, ഷൂട്ടിംഗ് താരം അഖിൽ ഷെറോൺ, പാരാ ഷൂട്ടിംഗ് താരം രുദ്രാക്ഷ് ഖണ്ഡേൽവാൾ, പാരാ അത്ലറ്റിക്സ് താരം ഏകത ഭ്യാൻ, റോയിംഗ് താരം അരവിന്ദ് സിംഗ്, ബോക്സർ നരേന്ദർ, കബഡി താരങ്ങളായ സുർജീത്, പൂജ, ഡെഫ് ഷൂട്ടിംഗ് താരം ധനുഷ് ശ്രീകാന്ത് എന്നിവരും അർജുന പുരസ്കാരത്തിന് അർഹരായി.